കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ പൂഞ്ഞാറിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുതിർന്ന നേതാവ് പി.സി. ജോർജ്. ഇക്കാര്യം അദ്ദേഹം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇത്തവണയും പൂഞ്ഞാറിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപിയുടെ ദേശീയ നേതാക്കൾ പി.സി. ജോർജുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. പൂഞ്ഞാറിൽ ബിജെപിക്ക് വിജയസാധ്യത വർദ്ധിപ്പിക്കാൻ ജോർജ് തന്നെ നേരിട്ട് ഇറങ്ങണമെന്ന പാർട്ടിയുടെ ആവശ്യം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. മകൻ ഷോൺ ജോർജ് പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ, തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറിലും ശക്തമായ സ്വാധീനം ചെലുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 29 ശതമാനത്തോളം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി എത്തുന്നതോടെ ഈ വോട്ട് വിഹിതം വർദ്ധിപ്പിക്കാനും മണ്ഡലം തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
മകൻ ഷോൺ ജോർജ് പാലായിൽ സജീവമായതോടെ അച്ഛനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തണമെന്ന ആഗ്രഹവും പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഇടംപിടിക്കുമെന്നാണ് സൂചന. ഇതോടെ പൂഞ്ഞാറിലെ രാഷ്ട്രീയ ചിത്രം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.
