കൽപ്പറ്റ: വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് കൽപ്പറ്റ അമ്പിലേരിയിൽ നിർമ്മാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം നാളെ നാടിന് സമർപ്പിക്കും. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച ഈ സ്റ്റേഡിയം ജില്ലയിലെ കായിക മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷ.
42 കോടിയുടെ വികസനം കിഫ്ബി (KIIFB) വഴി 42 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
- ഒളിമ്പിക് സ്വിമ്മിങ് പൂൾ: ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു അത്യാധുനിക സ്വിമ്മിങ് പൂൾ സജ്ജമാകുന്നത്.
- മൾട്ടി പർപ്പസ് കോർട്ടുകൾ: 11 ഇൻഡോർ കായിക ഇനങ്ങളിൽ ഒരേസമയം മത്സരങ്ങൾ സംഘടിപ്പിക്കാം.
- ഗ്യാലറി: 5,000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗ്യാലറിയും സ്റ്റേഡിയത്തിലുണ്ട്.
ദേശീയ മത്സരങ്ങൾക്ക് വേദിയാകാം ഇൻഡോർ സ്റ്റേഡിയം പ്രവർത്തനസജ്ജമാകുന്നതോടെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വയനാടിന് സാധിക്കും. കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകുന്ന പ്രത്യേക പരിഗണനയും പിന്തുണയുമാണ് വയനാടിന്റെ കായിക മേഖലയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ പ്രതിഭകൾക്ക് പരിശീലനത്തിനും മത്സരങ്ങൾക്കും ഇനി മുതൽ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
