വിഴിഞ്ഞം ഇനി ആഗോള ലോജിസ്റ്റിക്സ് ഹബ്ബ്; 2000 കോടിയുടെ വികസന പദ്ധതികൾക്ക് ധാരണയായി

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടത്തിൽ നിർണ്ണായക നാഴികക്കല്ലായി മാറിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ IOCL, CONCOR, CWC എന്നിവയുമായി ചേർന്ന് 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ധാരണാപത്രം ഒപ്പുവെച്ചു.

പ്രധാന പദ്ധതികൾ ഒറ്റനോട്ടത്തിൽ:

  • ഐ.ഒ.സി.എൽ (₹700 കോടി): വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായുള്ള (Bunkering) അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും.
  • കോൺകോർ (₹600 കോടി): രാജ്യമെമ്പാടും റെയിൽ വഴി സുരക്ഷിതമായി ചരക്ക് എത്തിക്കുന്നതിനായി കണ്ടെയ്‌നർ ഡിപ്പോകളും (ICD), ചരക്ക് നീക്ക സംവിധാനങ്ങളും (CFS) വികസിപ്പിക്കും.
  • സി.ഡബ്ല്യു.സി (₹700 കോടി): അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കും വലിയ ഗോഡൗണുകളും നിർമ്മിക്കും. കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും ഉൾപ്പെടുന്ന ഈ പാർക്ക് സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെയാണ് പൂർത്തിയാക്കുക.

തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ തുറമുഖ വികസനത്തിൽ വേറിട്ടൊരു ‘കേരള മാതൃക’യാണ് സർക്കാർ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ തുറമുഖം പ്രവർത്തിക്കുമ്പോഴും, ഇന്ധനം, റെയിൽ ഗതാഗതം, യാർഡുകൾ തുടങ്ങിയ തന്ത്രപ്രധാനമായ അനുബന്ധ സംവിധാനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ തന്നെ നിലനിർത്താൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇത് ചരക്ക് നീക്കത്തിലെ കുത്തകവൽക്കരണം തടയാനും വ്യാപാരികൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കാനും സഹായിക്കും.

വിഴിഞ്ഞം കേവലം ഒരു തുറമുഖം എന്നതിലുപരി, കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്തേകുന്ന വലിയൊരു സാമ്പത്തിക കേന്ദ്രമായി മാറുകയാണ്. നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി നവകേരള നിർമ്മാണത്തിൽ മറ്റൊരു വലിയ ചുവടുവെപ്പ് കൂടി ഇതിലൂടെ സാധ്യമായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *