തിരുവനന്തപുരം: കേരളത്തിന്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പുതിയ അതിവേഗ റെയിൽവേ പാതയുടെ രൂപരേഖ മെട്രോമാൻ ഇ. ശ്രീധരൻ പുറത്തിറക്കി. നിലവിലുള്ള കെ-റെയിൽ (SilverLine), ആർ.ആർ.ടി.എസ് (RRTS) പദ്ധതികളേക്കാൾ കുറഞ്ഞ ചെലവിലും വേഗത്തിലും നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുന്ന ഡിസൈനാണ് അദ്ദേഹം അവതരിപ്പിച്ചത്. പുതിയ രൂപരേഖ പ്രകാരം തിരുവനന്തപുരത്ത് നിന്ന് വെറും 3 മണിക്കൂർ 20 മിനിറ്റുകൊണ്ട് കണ്ണൂരിലെത്താൻ സാധിക്കും.
പത്തനംതിട്ടയും മലപ്പുറവും പുതിയ റൂട്ടിൽ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്ന റൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പത്തനംതിട്ട, മലപ്പുറം ജില്ലകളെയും അതിവേഗ പാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് തുടങ്ങി കണ്ണൂർ വരെ നീളുന്ന പാതയിൽ പ്രധാന നഗരങ്ങളിലെല്ലാം സ്റ്റോപ്പുകൾ ഉണ്ടാകും. കൂടുതൽ തൂണുകളും (Elevated) തുരങ്കങ്ങളും (Tunnels) ഉൾപ്പെടുത്തിയുള്ള നിർമ്മാണ രീതിയാണ് ശ്രീധരൻ നിർദേശിച്ചിരിക്കുന്നത്. ഇത് ഭൂമി ഏറ്റെടുക്കൽ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നും ജനവാസ മേഖലകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെലവ് 54,000 കോടി; ടിക്കറ്റ് നിരക്ക് കുറയും ഏകദേശം 54,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ഇത് മുൻപത്തെ പദ്ധതികളെ അപേക്ഷിച്ച് പകുതിയോളമാണ്. റെയിൽവേയിലെ എസി ചെയർ കാർ നിരക്കിന് സമാനമായ തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും സാധാരണക്കാർക്കും ഈ യാത്ര താങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാക്കാൽ അനുമതിയോടെ ഡി.എം.ആർ.സി (DMRC) ആണ് ഈ പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സർവ്വേ ഉടൻ ആരംഭിക്കും പദ്ധതിയുടെ ഫീൽഡ് സർവേ നടപടികൾ ഏപ്രിൽ മാസത്തോടെ ആരംഭിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും. പൊന്നാനിയിൽ ഇതിനായി പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മെട്രോമാന്റെ പ്രതീക്ഷ.
