ആഗോളതലത്തിൽ വൻ സ്വാധീനം ചെലുത്തിയ ‘റിച്ച് ഡാഡ്, പുവർ ഡാഡ്’ (Rich Dad, Poor Dad) എന്ന പുസ്തകത്തിന്റെ രചയിതാവ് റോബർട്ട് കിയോസാക്കിയുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. നിലവിലെ ആഗോള യുദ്ധ സാഹചര്യങ്ങളിലും എണ്ണവില വർദ്ധനവിലും ഏറ്റവും തന്ത്രപരമായ നീക്കങ്ങളിലൂടെ നേട്ടം കൊയ്യുന്നത് ഇന്ത്യയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അമേരിക്കയും റഷ്യയും നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ നീക്കങ്ങൾ അതിനേക്കാൾ രസകരവും തന്ത്രപരവുമാണെന്ന് കിയോസാക്കി ചൂണ്ടിക്കാട്ടി.
വാങ്ങുന്നത് കുറഞ്ഞ വിലയ്ക്ക്, വിൽക്കുന്നത് റെക്കോർഡ് ലാഭത്തിൽ
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തന്റെ ആവശ്യത്തിന്റെ 80 ശതമാനത്തിലധികം എണ്ണയും പുറത്തുനിന്നാണ് കണ്ടെത്തുന്നത്. എണ്ണവിലയിൽ ഉണ്ടാകുന്ന നേരിയ വർദ്ധനവ് പോലും ഇന്ത്യയ്ക്ക് വലിയ ബാധ്യതയാകാറുണ്ട്. എന്നാൽ ഈ പ്രതിസന്ധിയെ ഇന്ത്യ ഒരവസരമാക്കി മാറ്റുകയാണെന്ന് കിയോസാക്കി പറയുന്നു.
റഷ്യയിൽ നിന്ന് വലിയ വിലക്കുറവിൽ ക്രൂഡ് ഓയിൽ വാങ്ങുകയും അത് ശുദ്ധീകരിച്ച് പെട്രോളിയം ഉൽപ്പന്നങ്ങളാക്കി അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യ വൻ ലാഭമാണ് കൊയ്യുന്നത്. റഷ്യൻ എണ്ണയും ലോകവിപണിയിലെ ഉയർന്ന വിലയും തമ്മിലുള്ള ഈ ലാഭവിഹിതം (Margin) ഇന്ത്യയെ ആഗോള ഇന്ധന വിപണിയിലെ കരുത്തരാക്കി മാറ്റി.
തന്ത്രപരമായ നയതന്ത്രം
സാമ്പത്തിക നേട്ടത്തിനപ്പുറം ഇന്ത്യയുടെ നയതന്ത്ര സ്വാധീനത്തെയും അദ്ദേഹം പുകഴ്ത്തി. അമേരിക്ക, റഷ്യ, ഇസ്രായേൽ, ഇറാൻ തുടങ്ങിയ വിരുദ്ധ ചേരികളിലുള്ള രാജ്യങ്ങളുമായി ഒരേസമയം മികച്ച ബന്ധം പുലർത്താൻ ഇന്ത്യയ്ക്ക് കഴിയുന്നു. ഈ രാജ്യങ്ങളെല്ലാം തന്നെ ഒരു മധ്യസ്ഥനായി (Backchannel) ഇന്ത്യയെ കാണുന്നു എന്നത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
യുദ്ധം സൃഷ്ടിക്കുന്ന വിജയികൾ
ചരിത്രത്തിലെ എല്ലാ വലിയ യുദ്ധങ്ങളിലും ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നത് യുദ്ധം ചെയ്യുന്നവരല്ല, മറിച്ച് കൃത്യമായ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരാണെന്ന് കിയോസാക്കി നിരീക്ഷിക്കുന്നു. ലോകത്തിന് അത്യാവശ്യമായ വസ്തുക്കൾ ഇരുപക്ഷത്തിനും നൽകുന്നവർ എന്ന നിലയിൽ ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ വിജയിയായി മാറുകയാണ്. വലിയ വെല്ലുവിളികൾക്കിടയിലൂടെയുള്ള ഈ നൂൽപ്പാലം നടത്തം മറ്റാരെക്കാളും മികച്ച രീതിയിലാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
